Friday, January 23, 2009

കാന്തപുരത്തിന്റെ ഭികരത

കാന്തപുരവും കാശ്‌മീറും

എ സജീവന്‍

കാന്തപുരം/ മര്‍കസ്‌
ഈയിടെ ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പരാമര്‍ശ വിഷയമായി.
ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സാമുദായിക പ്രശ്‌നങ്ങളെക്കുറിച്ചും അതില്‍ വിവിധ സമുദായങ്ങളുടെ പങ്കിനെപ്പറ്റിയുമായിരുന്നു സംസാരം.
പറഞ്ഞുപറഞ്ഞ്‌ വിഷയം കാശ്‌മീരിലെത്തി. കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ അവിടത്തെ മുസ്‌ലിം സംഘടനകളാണെന്നായിരുന്നു സുഹൃത്തിന്റെ വാദം. എന്നു മാത്രമല്ല. കാശ്‌മീരിലെ മുസ്‌ലിംകളില്‍ നല്ലപങ്കിന്റെയും മനസ്സില്‍ തീവ്രവാദമുണ്ടെന്നും സുഹൃത്ത്‌ വാദിച്ചു.
കാശ്‌മീരിലെ സാധാരണ മുസ്‌ലിം ജനത സമാധാനം കാംക്ഷിക്കുന്നവരാണെന്നും തീവ്രവാദികള്‍ക്കും പട്ടാളത്തിനുമിടയില്‍ അവരുടെ ജീവിതം ദുരിതമയമാണെന്നുമൊക്കെ വാദിച്ചു നോക്കി. എന്നാല്‍ സുഹൃത്ത്‌ സ്വന്തം നിലപാടില്‍ നിന്നു മാറാന്‍ തയാറല്ലായിരുന്നു.
അപ്പോഴാണ്‌ കശ്‌മീരില്‍ അനാഥരായ കുട്ടികളുടെ കാര്യവും സംരക്ഷണമില്ലാതെ നരകിച്ച അവരില്‍ കുറേപ്പേരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസിലേക്കു കൊണ്ടുവന്ന്‌ സംരക്ഷിക്കുന്ന കാര്യവും ഓര്‍മയില്‍ വന്നത്‌. അക്കാര്യം സുഹൃത്തിനോട്‌ പറഞ്ഞു.
``അതുതന്നെയാണ്‌ പറഞ്ഞത്‌, ഇവിടെ എത്രയോ കുട്ടികളുണ്ടായിട്ടും എന്തിനാണ്‌ കാന്തപുരം കാശ്‌മീരിലെ കുട്ടികളെ തിരഞ്ഞുപിടിച്ച്‌ കൊണ്ടുവന്നു സംരക്ഷിക്കുന്നത്‌? തീവ്രവാദികളെ സംരക്ഷിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനം തന്നെയാണിത്‌. നിങ്ങള്‍ പത്രക്കാര്‍ ആരെങ്കിലും ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയിട്ടുണ്ടോ?''
കാശ്‌മീരില്‍നിന്ന്‌ കാന്തപുരം കൊണ്ടുവന്ന കുട്ടികള്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മക്കള്‍ തന്നെയാണെന്നും അവരെ രഹസ്യമായി സംരക്ഷിക്കുകയും അങ്ങനെ തീവ്രവാദികളുടെ പിന്തുടര്‍ച്ച ഉറപ്പുവരുത്തുകയുമാണ്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മര്‍കസും ചെയ്യുന്നതെന്നുമായിരുന്നു സുഹൃത്തിന്റെ വാദം.
``നിങ്ങള്‍ പത്രക്കാര്‍ ഇതെല്ലാം അന്വേഷിച്ചിട്ടുണ്ടോ?'' ചോദ്യത്തിനുമുന്നില്‍ ശരിക്കും ഉത്തരംമുട്ടി. അന്വേഷിച്ചിട്ടില്ലായിരുന്നു. ഈ കുട്ടികള്‍ ആരെന്നോ, എന്തിനാണ്‌ കാശ്‌മീര്‍ കുട്ടികളെമാത്രം ഇവിടെ കൊണ്ടുവന്നതെന്നോ ചോദിച്ചറിഞ്ഞിട്ടില്ലായിരുന്നു. അതിനാല്‍ തല്‍ക്കാലം ഒന്നും മിണ്ടിയില്ല.
എന്നാല്‍, ഈ ചോദ്യം മനസ്സില്‍ കിടന്നു. അതിന്‌ ശരിയായ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഉത്തരം മുട്ടുമെന്ന്‌ ബോധ്യമായി.
അങ്ങനെയാണ്‌ കാശ്‌മീര്‍കുട്ടികളുടെ മര്‍കസ്‌പ്രവേശനത്തെക്കുറിച്ചറിയാന്‍ മര്‍കസ്സില്‍ ചെന്നത്‌. വേറെ ആരോടും ചോദിക്കുന്നതിനെക്കാള്‍ നല്ലത്‌ നേരിട്ട്‌ കാന്തപുരത്തോടു തന്നെ ചോദിക്കുന്നതാണല്ലോ. അദ്ദേഹത്തിനോടു തന്നെ ചോദിക്കുകയും ചെയ്‌തു. കുട്ടികളെ പിടിക്കാന്‍ കാന്തപുരം കാശ്‌മീരില്‍ പോയതല്ലെന്നും കാശ്‌മീര്‍ കുട്ടികളെ ഇവിടെയെത്തിക്കുന്നതില്‍ ഒരു രഹസ്യഅജണ്ടയും ഉണ്ടായിരുന്നില്ലെന്നും കാന്തപുരത്തോട്‌ സംസാരിച്ചപ്പോഴാണ്‌ ബോധ്യമായത്‌.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഇങ്ങനെയായിരുന്നെന്ന്‌ കാന്തപുരം പറഞ്ഞു: ഏതോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാശ്‌മീരില്‍ ചെന്നതായിരുന്നു അദ്ദേഹം. വിമാനമിറങ്ങി താമസസ്ഥലത്തേക്ക്‌ അധികം ദൂരമില്ലായിരുന്നു.
എന്നാല്‍ ആ കുറഞ്ഞദൂരം മതിയായിരുന്നു കാശ്‌മീരിലെ അവസ്ഥ മനസ്സിലാക്കാന്‍. തീവ്രവാദികളെ പിടികൂടാന്‍ മുഴത്തിനു മുഴത്തിനു പട്ടാളക്കാരുണ്ടായിരുന്നു. അവരുടെ വാഹന പരിശോധനയുമുണ്ടായിരുന്നു.
ഒരു ഭാഗത്ത്‌ തീവ്രവാദികള്‍. മറുഭാഗത്ത്‌ പട്ടാളം. ഇതിനൊക്കെയിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന്‌ അപ്പോള്‍ കാന്തപുരം ആലോചിച്ചുപോയി. അവിടെ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന്‌ ചിന്തിച്ചുപോയി.
പിന്നീട്‌ ആ വിഷയം മനസ്സില്‍നിന്ന്‌ മാഞ്ഞു. സമ്മേളനം കഴിഞ്ഞു തിരിച്ചുവരുന്നതിനു മുമ്പായി കാശ്‌മീരിലെ മുഖ്യമന്ത്രിയെ കാണാന്‍ ഒരു അവസരം ലഭിച്ചു. മുഫ്‌തി മുഹമ്മദ്‌ സഈദാണ്‌ അന്ന്‌ കാശ്‌മീര്‍ മുഖ്യമന്ത്രി.
മര്‍കസിനെക്കുറിച്ചും അതിന്റെ തണലില്‍ വളരുന്ന അനാഥരായ ആയിരക്കണക്കിനു കുട്ടികളെപ്പറ്റിയുമെല്ലാം കേട്ടറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചോദിച്ചു:
``എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഇവിടുത്തെ അനാഥരായ കുട്ടികളുടെ സംരക്ഷണകാര്യത്തിലും പങ്കുവഹിച്ചുകൂടാ''?
തങ്ങളെക്കൊണ്ടാവുന്ന വിധത്തില്‍ സഹായിക്കാന്‍ തയാറാണെന്ന്‌ കാന്തപുരം പറഞ്ഞു. മര്‍കസ്‌ പോലൊരു കേന്ദ്രം കാശ്‌മീരില്‍ തുടങ്ങുന്നതിനാവശ്യമായ സഹായമെല്ലാം നല്‍കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതിനു മുമ്പ്‌ അടിയന്തിരമായി കുറച്ചുകുട്ടികളെ കേരളത്തില്‍ കൊണ്ടുപോയി സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അവിടെ അനാഥരായിക്കഴിയുന്ന കുട്ടികളുടെ അവസ്ഥ അത്രയും പരിതാപകരമായിരുന്നു. തീവ്രവാദികള്‍ വെടിവച്ചുകൊന്നവരുടെ മക്കളായിരുന്നു അതില്‍ അധികപേരും. കാശ്‌മീരിലെ കൊടുംതണുപ്പത്ത്‌ പ്ലാസ്റ്റിക്ക്‌ ഷീറ്റുകള്‍ വിരിച്ച മേല്‍ക്കൂരയും ചുമുരുകളും മാത്രമുള്ള കുടിലുകളിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്‌. അതെല്ലാം നേരില്‍കണ്ടപ്പോള്‍ കാന്തപുരം സമ്മതിച്ചു; കുറച്ചുകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന്‌.
അങ്ങനെ കാശ്‌മീരിന്റെ ചോരച്ചാലുകളില്‍ നിന്നു രക്ഷപ്പെട്ട്‌ കുറെ പിഞ്ചുമനുഷ്യക്കോലങ്ങള്‍ കോഴിക്കോട്ടെത്തി. അവരുടെ കണ്ണില്‍ ഭീതിയുണ്ടായിരുന്നു. ആ മുഖങ്ങള്‍ ചിരി മറന്നിരുന്നു. പരിചിതമല്ലാത്ത ഭാഷയും ദേശവും. പ്രതികൂലമായ കാലാവസ്ഥ. ഇതിനെയെല്ലാം തരണം ചെയ്‌ത്‌ എങ്ങനെ ഈ കുട്ടികള്‍ കഴിഞ്ഞുകൂടുമെന്ന ഭയം മര്‍കസിലുള്ളവര്‍ക്കുപോലുമുണ്ടായിരുന്നു.
ഇനി ഈയിടെ കാരന്തൂര്‍ മര്‍ക്കസ്സില്‍ വെച്ച്‌ ഇതേ കുട്ടികളെ കണ്ടപ്പോഴുണ്ടായ ചിത്രം പറയാം.
ആ മുഖങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്‌ ചിരിയായിരുന്നു. അന്നുകണ്ട പേക്കോലങ്ങള്‍ക്കു പകരം വൃത്തിയുള്ള കാശ്‌മീരീ വസ്‌ത്രങ്ങളണിഞ്ഞ സുന്ദരന്മാരെയാണ്‌ കാണാനായത്‌. കേരളത്തിന്റെ ചൂടറിയാത്ത വിധം ഇവിടത്തെ ജനങ്ങളുടെ സ്‌നേഹത്തിന്റെ തണുപ്പ്‌ അവര്‍ക്ക്‌ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ അവര്‍ മറന്നിരുന്നു. അവര്‍ താമസിച്ചിരുന്നത്‌ മനോഹരമായ മന്ദിരത്തിലായിരുന്നു.
സ്വയംമറന്നുകൊണ്ട്‌ മലയാളികൂട്ടുകാര്‍ക്കൊപ്പം അവര്‍ പാടി, `സാരേ ജഹാംസെ അഛാ.... ഹിന്ദുസ്ഥാന്‍ ഹമാരാ.....
ഇനി കാശ്‌മീരി ജനതയെക്കുറിച്ചും കാന്തപുരത്തെക്കുറിച്ചും സുഹൃത്തിനോട്‌ തര്‍ക്കിച്ചു ജയിക്കാന്‍ എനിക്കു കഴിയും.
(കേറളകൗമുദി ന്യൂസ്‌ എഡിറ്ററാണ്‌ സജീവന്‍)

പുറമേ നിന്ന് തെറ്റിദ്ധരിക്കാനാണ്‌ അകത്ത്‌ വന്ന് സത്യം മനസിലാക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം!പണ്ടൊരാൾ നല്ല വെളിച്ചമുള്ളിടത്ത്‌ തന്റെ നഷ്ടപ്പെട്ട വസ്തു തിരയുകയായിരുന്നു..ആ വഴി വന്ന സുഹൃത്ത്‌ ചോദിച്ചു എന്താണ്‌ നിങ്ങൾ ചെയ്യുന്നത്‌?മറ്റയാൾ പറഞ്ഞു എന്റെ നഷ്ടപ്പെട്ടൊരു വസ്തു തിരയുകയാണ്‌ ആഗതൻ ചോദിച്ചു ഇവിടെ തന്നെയാണോ നഷ്ടപ്പെട്ടത്‌?മറ്റയാൾ പറഞ്ഞു അല്ല..പിന്നെ ഇവിടെ തിരയാൻ കാരണം?മറ്റയാളുടെ മറുപടി നഷ്ടപ്പെട്ടിടത്ത്‌ വെളിച്ചമില്ല വെളിച്ചമുണ്ടാക്കി തിരയാൻ കുറേ കഷ്ടപ്പെടണം ഇവിടെയാവുമ്പോൾ കഷ്ടപ്പാടില്ലല്ലൊ എന്നായിരുന്നു! ഇത്‌ പോലെയാണ്‌ ചിലർ ഒന്നും ചെയ്യില്ല ചുമ്മാ അഭിപ്രായം പാസാക്കിക്കൊള്ളും അതിനു ചിലവില്ലല്ലോ!

4 comments:

ഇഹ്സാൻ said...

കാന്തപുരം കാശ്‌മീരിൽ നിന്ന് കുട്ടികളെ കൊണ്ട്‌ വന്നത്‌ ഭീകര വിരുദ്ധ നിലപാടിന്റെ ഭാഗം തന്നെ!

prachaarakan said...

തെറ്റിദ്ധരിക്കപ്പെട്ടവരുടെ ധാരണകള്‍ തിരുത്താന്‍ കഴിയും എന്നാല്‍ തെറ്റായി മാത്രമേ ധരിക്കുകയുള്ളൂ എന്ന വാശിയുള്ളവരെ തിരുത്താന്‍ പ്രയാസമാണ`്

കാരന്തൂരെ കാഷ്മീര്‍ എന്ന ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

prachaarakan said...

all the best

ബഷീർ said...

>പുറമേ നിന്ന് തെറ്റിദ്ധരിക്കാനാണ്‌ അകത്ത്‌ വന്ന് സത്യം മനസിലാക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം! <

Correct